Thursday, 27 October 2011

കഞ്ഞിക്കലത്തിലെ കണ്‍ട്രോള്‍ സിസ്റ്റം

എഴുതി തീരാത്ത എക്സാമുകള്‍ എഴുതി തീര്‍ക്കാനാണ് ചട്ടഞ്ചാലിലെ ആ വീട് എടുത്തത്‌. വാടകയ്ക്കൊന്നുമല്ല കേട്ടോ എന്‍റെ സുഹൃത്ത്‌ മനുവിന്‍റെ കസിനും സര്‍വോപരി പൊയ്നാചിയിലെ ഞങ്ങളുടെ കലാ(പ) പരിപാടികളുടെ മുഖ്യസ്പോണ്‍സറുമായ നാദേട്ടന്‍ റബ്ബര്‍ നഴ്സറി, മില്ല് തുടങ്ങി നടത്തി പോരുന്ന ബിസിനസ്കള്‍ക്ക്‌ സഹായമാകാന്‍ വാടകയ്ക്കെടുത്തിട്ട വീടാണ് അത്. അവിടെയാണ് മനുവിനെയും നാദേട്ടനെയും ഓസി ഞങ്ങള്‍ കയറി കൂടിയത്.  വീടെന്ന് പറഞ്ഞാല്‍ ഒരസ്സല് ഗോസ്റ്റ്‌ ഹൗസ്‌.  ദേശീയപാതയുടെ തോട്ടടുത്താണെങ്കിലും. അടുത്തെങ്ങും ആള്‍ താമസമില്ല. പിന്നില്‍ ഒരു സ്കൂള്‍ ഉണ്ട്. അതുകൊണ്ട് രാത്രി ആ വശത്തുനിന്നും ആരുടെയും ശല്ല്യം പ്രതീക്ഷിക്കേണ്ട. അതോണ്ടെന്നെ ഒരു ഹൊറര്‍ സ്റ്റോറി വായിക്കാന്‍ പറ്റിയ അന്തരീക്ഷം. എഴുതാന്‍ പോകുന്ന പരീക്ഷകള്‍‍ക്കെല്ലാം സെഷണല് മാര്‍ക്ക്‌ സീറോ ആയത് കൊണ്ട് എന്നെ സംബന്ധിച്ചെടുത്തോളം അതിന്‍റെ ബുക്കുകളും ആ ഗണത്തില്‍ പെടുത്താം.
എനിക്കൊപ്പം ഒരു സഹയാത്രികന്‍ കൂടിയുണ്ട്, പരിചയപ്പെടുത്തട്ടെ പേര് വിനില്‍ - വിനില്‍ ടി കായലോട്, കൂത്തുപറമ്പിനടുത്ത് കായലോടില്‍ സ്ഥിരം വിലാസം.

ഞങ്ങള്‍ രണ്ടാളും കൂടി വാഹന സര്‍വേ (ഹൈവേയിലൂടെ പോകുന്ന വാഹനങ്ങളുടെ എണ്ണമെടുക്കല്‍) യാത്രിക സെന്‍സസ്‌(വായ്നോട്ടം) തുടങ്ങിയ കലാപരിപാടികളുമായി ദിവസം തള്ളി നീക്കാന്‍ തുടങ്ങി. പിന്നെ ഏറ്റവും പ്രധാനപെട്ട കാര്യം, ഭക്ഷണം. അതിന് കുറച്ചപ്പുറത്ത് ഒരു ഇച്ചയുടെ ഹോട്ടല്‍ ഉണ്ടായിരുന്നു. ഒരു നേരം ചായകുടിക്കാന്‍ കയറിയതാണ് ഇച്ചയുടെ സ്നേഹവും അത്രതന്നെ ടേസ്റ്റുള്ള ഭക്ഷണവും കാരണം ഞങ്ങള്‍ എല്ലാ നേരവും അങ്ങോട്ട്‌ തന്നെയാക്കി.

ഇങ്ങനെ ജീവിതം ഒരു ‘സില്‍സില’ യായി മുന്നോട്ട് പോകുമ്പോഴാണ് ഞങ്ങള്‍ ഭയന്ന ആ ദിവസം വന്നത്. ഞായറാഴ്ച. അന്ന് ഇച്ച കട തുറക്കില്ല. പിന്നെ എന്തെങ്കിലും കഴിക്കണമെങ്കില്‍ പോയ്നാച്ചി ടൌണിലോ ചട്ടഞ്ചാല്‍ ടൌണിലോ എത്തണം. അവിടെ പോയി ഭക്ഷണം കഴിച്ച് തിരിച്ചെത്തുമ്പോഴേക്കും വീണ്ടും വിശക്കും അപ്പോള്‍ വീണ്ടും പോകാം. ഇങ്ങനെ പോക്കും വരവുമായി സമയം അതിന്‍റെ പാട്ടിനു പോകും അല്ലാതെ പഠനം ഒന്നും നടക്കില്ല. പിറ്റേ ദിവസമാണെങ്കില്‍ കണ്‍ട്രോള്‍ സിസ്റ്റം എക്സാമും. അങ്ങനെയാണ് ഞങ്ങള്‍ ആ കടും കൈക്ക് ഇറങ്ങിയത്‌. സെല്‍ഫ്‌ കുക്കിംഗ്.

വീടായത് കൊണ്ട് അവിടെ അടുപ്പ്‌ ഉണ്ടായിരുന്നു. പിന്നെ മുന്‍പ്‌ താമസിച്ചവര് ശേഖരിച്ചു വച്ച കുറച്ചു ചിരട്ടയും.അവര്‍ ഉപേക്ഷിച്ചു പോയ ഒരു കലവും. ഇതൊക്കെ കണ്ടപ്പോള്‍ ആത്മവിശ്വാസം കൂടി. പിന്നെ താമസിച്ചില്ല‍ഒരു കിലോ അരി, ഒരു പാക്കറ്റ്‌ തൈര്, ഒരു പാക്കറ്റ്‌ അച്ചാര്‍, ഉപ്പ് പാകത്തിന്. ഇത്രയും ഒപ്പിച്ചു. ഇളക്കാനും വേവ് നോക്കനുമായി ഒരു സ്ക്രൂ ഡ്രൈവര്‍ കൂടി കിട്ടിയപ്പോള്‍ പാചക എഞ്ചിനിയറിംഗിന്‍റെ  കംപോണന്‍റ്സ്  റെഡി.

കലത്തെ കുളുപ്പിച്ച് കുട്ടപ്പനാക്കി. അതില്‍ അരി കഴുകിയിട്ടു കുറേ വെള്ളോം ഒഴിച്ചു. എന്നിട്ട് അടുപ്പില്‍ ചിരട്ടയും തൊടിയില്‍ നിന്ന് കിട്ടിയ മടലും ഓലയും നിറച്ചു. സര്‍ക്യൂട്ടും റെഡി. എനി ഏക്സൈറ്റെഷന്‍ കൊടുക്കണം. അതിനു തീ കൊടുത്ത്‌ ഊതലോടു ഊതല്‍. ഗ്യാസും മണ്ണെണ്ണയുമോന്നുമില്ലാതെ പാചകം ചെയ്യുന്ന അമ്മമാര്‍ക്കും ഭാര്യമാര്‍ക്കുമൊക്കെ നോബല്‍ സമ്മാനം കൊടുക്കണം അത്രയും കഷ്ടപ്പടാണ് ആ പണി. എല്‍. പി. ജി ക്ക് വിലകൂട്ടാന്‍ നോക്കുന്ന നമ്മുടെ മന്ത്രിമാര്‍ ഒരു നേരമെന്കിലും ഈ പണി ചെയ്‌താല്‍ കൂട്ടുന്നതിനു പകരം വില പകുതിയാക്കി കുറയ്ക്കും എന്നതിന് ഒരു സംശയവും വേണ്ട.

അങ്ങനെ എങ്ങനെയോക്കയോ കത്തിച്ച് ഞങ്ങള്‍ ഒരിടത്ത് പഠിക്കാന്‍ ഇരുന്നു. അപ്പോഴാണ്‌ അരി തിളയ്ക്കാന്‍ തുടങ്ങിയത്. തിളച്ച് തിളച്ച് വെള്ളം മറഞ്ഞ് തീ കെട്ടു. ബുക്ക്‌ അടച്ചു വച്ച് ഞങ്ങള്‍ വീണ്ടും തീ ഊതാന്‍ ഇറങ്ങി. ഞങ്ങള്‍ ഊതി കത്തിക്കും വെള്ളം മറിഞ്ഞു അത് കെടും. ഞങ്ങള്‍ കത്തിക്കും കലം കെടുത്തും. ഇങ്ങനെ പോയാല്‍ ശരിയാവില്ല. ഈ കാലമാടനെ ശരിപ്പെടുത്തിയിട്ട് തന്നെ കാര്യം എന്നുറച്ച് കയ്യില്‍ കുറേ ചിരട്ടയും വിരകുമെടുത്ത് മുന്നോട്ടാഞ്ഞു. അപ്പോള്‍ വിനില്‍ എന്നെ തടുത്തു.

“ശ്..അത് ശ്രദ്ധിച്ചോ ?”

എനിക്ക് നല്ല ദേഷ്യം വന്നു. വിശന്നു കണ്ണ് കാണാതെയിരിക്കുമ്പോഴാണ്  ഓന്‍റെരു ശ്രദ്ധ.

“ അതൊരു കണ്‍ട്രോള്‍ സിസ്റാണെടാ. തിളയ്ക്കുന്നതിനനുസരിച്ച് ചൂടു നിയന്ത്രിക്കുന്ന ഒരു ഫീഡ്ബാക്ക് കണ്ട്രോള്‍ സിസ്റ്റം”

അതെ ഒരു ലാബ് മാന്വലിലും പെടാത്ത അടുക്കളയുടെ കണ്‍ട്രോള്‍ സിസ്റ്റം.    

Wednesday, 26 October 2011

ഒരു മനുഷ്യന്‍ (ഇത് ബഷീറിന്‍റെ കഥയല്ല )

ഇരുട്ടിനെ വെളിച്ചമാക്കി തെരുവുതെണ്ടിയ എണ്ണമറ്റ എല്‍ ബി എസ് രാവുകളില്‍ ഒന്ന്‍,  യൂണിവേഴ്സിറ്റി കലോത്സവത്തിന്‍റെ പോസ്റ്ററൊട്ടിക്കാന്‍  ഹൈവേയിലെക്കിറങ്ങിയതായിരുന്നു ഞങ്ങള്‍ സംഘാടകര്‍. ഹോസ്റ്റല്‍ മുറികളെക്കാള്‍ വൃത്തിയുള്ള ദേശീയ പാതയിലിരുന്ന്‍ പോസ്റ്ററുകള്‍ക്ക് മൈദ പുരട്ടി പാതയ്ക്കിരു വശവുമുള്ള ഒഴിഞ്ഞ സ്ഥലങ്ങളെ കീഴടക്കി കൊണ്ടു ഞങ്ങള്‍  മുന്നേറി.  ഒരു ടി ടി സി സെന്‍ററിന്‍റെ മതിലിനു പോസ്റ്ററൊട്ടിക്കുകയായിരുന്നു.അപ്പോഴാണ്‌ അയാള്‍ വന്നത്. കുളിച്ചൊരുങ്ങി നന്നായി വസ്ത്രം ധരിച്ച ഒരാള്‍‍. വന്നപാടെ ആരോടും ഒന്നും മിണ്ടുകയോ പറയുകയോ ചെയ്യാതെ അയാള്‍ കെട്ടില്‍ നിന്ന് പോസ്റ്ററെടുത്ത് മൈദ പുരട്ടി ഒട്ടിക്കാന്‍ തുടങ്ങി. ഒട്ടും പരിചയമില്ലാത്ത അയാളുടെ ഈ പ്രവര്‍ത്തി നവരസങ്ങളിലേതു കൊണ്ട് ഞങ്ങള്‍ സ്വീകരിച്ചു എന്നോര്‍മ്മയില്ല എന്നാലും ചെറുതല്ലാതെ അത് ഞങ്ങളെ അത്ഭുതപ്പെടുത്തി. പ്രത്യേകിച്ചും എല്‍ ബി എസ്സിലെ സഖാക്കളെ കിട്ടിയാല്‍ പൊകച്ചു കളയാന്‍ നടക്കുന്ന നാട്ടില്‍   ഒരാളിങ്ങനെ അനുഭാവം പ്രകടിപ്പിക്കുമ്പോള്‍.

“അവസാനം പൈസ ചോദിക്കുവാനാകും” കൂട്ടത്തില്‍ ആരോ പറഞ്ഞു.

"അതൊന്ന്വല്ലടാ, ഇത് എല്‍. ബി. എസ്സി ലെ പഴയ ഏതോ ജനറല്‍ സെക്രട്ടറിയായിരിക്കും, സപ്പ്ളി എഴുതാന്‍ കാശില്ലാതെ വീട്ടീന്നിറക്കി വിട്ടതാവും” കമന്‍റ് ജനറല്‍ സെക്രട്ടറി സച്ചിന്‍റെതായിരുന്നു. 

ഏതയാലും ഒരു സംസാര വിഷയമാകുന്നതില്‍ താത്പര്യമില്ലാഞ്ഞിട്ടോ, ചെയ്ത പണി മടുത്തിട്ടോ എന്നറിയില്ല അയാള്‍ ഒട്ടിക്കുന്നത് നിര്‍ത്തി അടുത്തു കണ്ട ഒരു കടത്തിണ്ണയിലേക്ക്‌ പോയി. അവിടെ അയാളെയും കാത്ത്‌ ഒരു നായയിരിക്കുന്നുണ്ടായിരുന്നു.  ഞങ്ങള്‍ തിരിച്ചു നടന്നു.  ചോദ്യങ്ങള്‍ ഒരുപാട് അവശേഷിച്ചിരുന്നു.

അയാള്‍ ഭക്ഷണം കഴിച്ചിട്ടുണ്ടാകുമോ? സംശയം പ്രകടിപ്പിച്ചത് ഷിമിലാണ്.  പട്ടിണിയാണെങ്കില്‍ അയാള്‍ക്കെന്തികിലും വാങ്ങിക്കൊടുക്കാമെന്നു നിനച്ച്  ഞങ്ങള്‍ രണ്ടപേരും  അയാള്‍ക്കരികിലേക്ക് തിരിച്ച് നടന്നു. 

“ഈ സമയത്ത്‌ ചേട്ടനെന്താ ഇവിടെ? തിരിച്ചു പോകുന്നില്ലേ? വീട്ടില്‍ അന്വേഷിക്കുന്നുണ്ടാകും”
“ഇല്ലപ്പാ എന്‍റെ പൊര ഈടന്നെ, ആ പാലത്തിന്‍റെ അപ്രത്ത്‌”  . തനി കാസര്‍ഗോഡ്‌ സ്ലാങ്ങില്‍ അയാള്‍ മറുപടി പറഞ്ഞു
“ഭക്ഷണം കഴിച്ചതാണോ?
“ഞാന്‍ കുളിച്ചിറ്റും ബെയ്ചിറ്റുഅല്ലം ബെര്‌ ന്നത്”
(കുളിയും ഭക്ഷണവുമെല്ലാം കഴിഞ്ഞു വരുന്നു)
അയാള്‍ക്ക് മെന്‍റലായിരിക്കുമെന്നു കരുതി തിരിഞ്ഞു നടക്കാന്‍ നേരം ഷിമില്‍ ചോദിച്ചു
“ചേട്ടാ കല്യാണം കഴിഞ്ഞതാണോ?  വീട്ടില്‍ ഭാര്യയും മക്കളും കാത്തിരിക്കുന്നുണ്ടാകും.
“മങ്കലം കയ്ഞ്ഞ്”
(കല്യാണം കഴിഞ്ഞു)
“എന്നാല്‍ വീട്ടില്‍ പോയിക്കൂടെ . അവര്‍ നിങ്ങളെ അന്വേഷിച്ച് വേവലാതിപ്പെടുന്നുണ്ടാകും”
“ഓളൊരു പോക്ക് കേസ് , അവരെല്ലം കൂട തലേകെട്ടി വച്ചത്,  വീട്ടില് നിന്നാ ഉപ്പ്യുയായിറ്റ്‌ കലമ്പാവും.  അയാക്ക്‌ വയസായി, രാത്രിയായാ ഞാനിങ്ങോട്ട് വരും. പോലര്‍ന്നാ ഞാന്‍ പോരക്ക് പോയി കുളിചിറ്റ് ജോലിക്ക് പോവും.
(അവളൊരു ദുര്‍ന്നടപ്പുകാരിയാണ്. അവരെല്ലാരും ചേര്‍ന്ന് എന്‍റെ തലയില്‍ കെട്ടി വച്ചതാണ്. വീട്ടില് നിന്നാല്‍ വൃദ്ധനായ  ഉപ്പയുമായി വഴക്കിടേണ്ടി വരും. അതു കൊണ്ടു രാത്രിയായാല്‍ ഇങ്ങോട്ട് വരും)

ഇപ്രാവശ്യം തരിച്ചു നിന്നത് ഞങ്ങളാണ്. രാവന്തിയോളം അധ്വാനം കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ സ്വൊന്തം കിടപ്പറയ്ക്ക്മുന്നില്‍ ഊഴം കാത്തു നില്‍ക്കേണ്ടിവരുന്ന അയാള്‍ ഇനിയാരോടു പരാതിപ്പെടാന്‍.  കല്ല്യാണ ചതികൊണ്ടു സ്വൊന്തം സ്വപ്നങ്ങള്‍ക്ക് ചിത തീര്‍ത്തവരോടുള്ള പ്രതിഷേധമാണോ കടത്തിണ്ണയില്‍ നയയ്കൊപ്പം അന്തിയുറങ്ങി അയാള്‍ പ്രകടിപ്പിക്കുന്നത്? ‍ അതോ സ്വന്തം ഷണ്ടത്വത്തിനു പറ്റിയ ഇണ നായയാണെന്ന ചിന്തയോ? സ്നേഹത്തിന്‍റെ മുഖംമൂടിയണിഞ്ഞു അയാളെ ചതിച്ചത് ആരായിരിക്കാം?
ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി ആ മുഖം മനസിനെ വീര്‍പ്പു മുട്ടിക്കുന്നു.